എട്ടു വർഷം മുമ്പ് തന്നെ വിട്ടുപിരിഞ്ഞ ഭാര്യയുടെ ഓർമ്മകളെ നെഞ്ചോട് ചേർത്ത് ബംഗളൂരു നഗരത്തിൽ ഓട്ടോയോടിക്കുന്ന ഒരു വയോധികന്റെ ജീവിതകഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
തന്റെ ഉപജീവന മാർഗമായ ഓട്ടോറിക്ഷയ്ക്കുള്ളിൽ പ്രിയതമയുടെ ചിത്രങ്ങൾ മനോഹരമായി പതിച്ചുവെച്ചാണ് ഈ വയോധികന്റെ യാത്ര. ഇൻസ്റ്റാഗ്രാമിലൂടെയാണ് സ്നേഹത്തിന്റെ ഈ അപൂർവ്വ കാഴ്ച ലോകമറിഞ്ഞത്.
മകനും മരുമകളും ആറ് പേരക്കുട്ടികളുമടങ്ങുന്ന വലിയൊരു കുടുംബം കൂടെയുണ്ടായിട്ടും, പ്രിയപ്പെട്ടവളുടെ വിയോഗം സൃഷ്ടിച്ച ശൂന്യത മറികടക്കാൻ ഈ വയോധികന് സാധിച്ചിട്ടില്ല. പ്രായമായ അച്ഛൻ വീട്ടിൽ വിശ്രമിക്കണമെന്ന് മകൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും അദ്ദേഹം അതിന് തയ്യാറല്ല.
വീട്ടിലിരുന്നാൽ പഴയ ഓർമ്മകൾ വല്ലാതെ അലട്ടുമെന്നും, മനസിനെ എപ്പോഴും തിരക്കുകളിൽ നിലനിർത്താനാണ് താൻ ദിവസവും വണ്ടിയുമായി ഇറങ്ങുന്നതെന്നും നിറഞ്ഞ കണ്ണുകളോടെ അദ്ദേഹം പറയുന്നു.
ദിവസവും രാവിലെ വണ്ടി വൃത്തിയാക്കി ഭാര്യയുടെ ചിത്രങ്ങൾക്ക് മുന്നിൽ പുതിയ പൂക്കൾ അർപ്പിക്കുന്നത് ഈ വയോധികന്റെ പതിവാണെന്ന് അദ്ദേഹത്തിന്റെ അയൽവാസിയും സാക്ഷ്യപ്പെടുത്തുന്നു. മരണത്തിനപ്പുറവും ജീവിക്കുന്ന ഈ നിഷ്കളങ്ക പ്രണയത്തെ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം സോഷ്യൽ മീഡിയയിൽ നെഞ്ചിലേറ്റിയത്.